നിലമ്പൂര്‍: തൃശൂര്‍ പൂരം കലക്കിയതിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് പരോക്ഷമായി ആരോപിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ.'ആര്‍ക്കാണോ ബി.ജെ.പിക്ക് സീറ്റുണ്ടാക്കികൊടുത്ത് അതിന്റെ സൗകര്യം പറ്റാന്‍ നോക്കുന്നത് ആ വ്യക്തിയാകും പൂരം കലക്കാന്‍ എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയത്. ആ വ്യക്തി ആരാണെന്ന് എനിക്കറിയില്ല.'-അന്‍വര്‍ പറഞ്ഞു. റിയാസിനു വേണ്ടി ഈ പാര്‍ട്ടിയെ ബലികൊടുക്കരുതെന്നു പറഞ്ഞ അന്‍വര്‍, മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മന്ത്രി റിയാസിലൂടെ അദ്ദേഹത്തിന്റെ കുടുംബത്തെക്കൂടിയാണ് ലക്ഷ്യമിടുന്നത്.
കേരളത്തില്‍ ഒരു റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി എന്ന ചോദ്യവും ഉയര്‍ത്തി. മരുമകന്‍ ആയിരിക്കും അജിത് കുമാറിനെ സംരക്ഷിക്കാന്‍ കാരണം. ഈ ഒരു മനുഷ്യനു വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ക്കരുത്. അതിനു പാര്‍ട്ടി സംവിധാനം കൂട്ടുനില്‍ക്കണമോ? റിയാസിനു വേണ്ടി അന്‍വറിന്റെ നെഞ്ചത്തോട്ട് വന്നാല്‍ നടക്കില്ല. ന്ന ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടപെടാനുള്ള എല്ലാ സ്വാതന്ത്ര്യത്തിനും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ മേധാവിത്വം ഈ സര്‍ക്കാരിന്റെ സംഭാവനയാണെന്നും കുറ്റപ്പെടുത്തി.
''മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയില്‍ പോകാന്‍ വേണ്ടി കോടിയേരിയുടെ സംസ്‌കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞു. കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസുകളില്‍ ഒന്നിലും കൃത്യമായി അന്വേഷണം നടത്തിയിട്ടില്ല. എ.കെ.ജി. സെന്റര്‍ ആക്രമണവും അട്ടിമറിക്കാന്‍ നോക്കി. പിണറായിയെ നയിക്കുന്നത് ഉപജാപക സംഘങ്ങളാണ്. പാര്‍ട്ടിയില്‍ അടിമത്തമാണ്. എം.വി. ഗോവിനന്ദന്‍ എന്ന പാര്‍ട്ടി സെക്രട്ടറി നിസാഹായാവസ്ഥയിലാണ്.മുഖ്യമന്ത്രിയെ പാര്‍ട്ടി തിരുത്തുന്നില്ല.''-പി.വി. അന്‍വര്‍ പറഞ്ഞു.
ക്യാപ്റ്റനും സൂര്യനുമായി സി.പി.എം. വാഴ്ത്തിയ പിണറായി വിജയനെ കെട്ട സൂര്യനെന്നു വിളിച്ചുകൊണ്ട് പി.വി. അന്‍വര്‍ തുറന്നതു പുതിയ പോര്‍മുഖം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായിയെന്ന് സി.പി.എം. സ്വതന്ത്ര എം.എല്‍.എയായാ അന്‍വര്‍. സൈബറിടത്ത് സി.പി.എമ്മിന്റെ 'കടന്നല്‍രാജ'യായി വാഴ്ത്തിയ പി.വി. അന്‍വറിന്റെ കുത്തേറ്റ് പുളയുകയാണ് പിണറായിയും സി.പി.എമ്മും.
ഭരണത്തുടര്‍ച്ച നേടി ഭരണത്തിലും പാര്‍ട്ടിയിലും മറുവാക്കില്ലാത്ത പിണറായിക്കുനേരേ സ്വന്തം പാളയത്തിലെ എം.എല്‍.എയാണ് പ്രതിപക്ഷം പോലും നടത്താത്ത രൂക്ഷമായ ഭാഷയില്‍ കടന്നാക്രമണം നടത്തിയത്. പിണറായി പിതാവിനെപ്പോലെയാണെന്നു പറഞ്ഞു നടന്ന അന്‍വറില്‍ നിന്നാണ് രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ ഏല്‍ക്കാത്ത ആക്രമണം പിണറായിക്ക് നേരിടേണ്ടി വന്നത്. പിണറായി ചതിയനെന്നാണ് കടുത്ത ആക്ഷേപം. സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ആഭ്യന്തര മന്ത്രിസ്ഥാനത്ത് പിണറായിക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലെന്നും ആഭ്യന്തരം ഒഴിയണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മലപ്പുറത്ത് പോലീസ് പിടിച്ച 188 സ്വര്‍ണക്കടത്ത് കേസുകള്‍ ഹൈക്കോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അനേ്വഷിക്കാന്‍ തയാറുണ്ടോ എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. മുഖ്യമന്ത്രി എന്നെ ചതിച്ചു. എങ്ങിനെയൊക്കെയാണ് ചതിച്ചതെന്ന് ജനങ്ങള്‍ അറിയണം. പിതാവിനെപ്പോലെയാണ് ഞാന്‍ മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍ അദ്ദേഹം ചതിക്കുകയായിരുന്നു. പിണറായി എന്ന സൂര്യന്‍ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്നും പൂജ്യമായി. '-അന്‍വര്‍ പറഞ്ഞു.
/loading-logo.jpg
No comments:
Post a Comment