കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ കോടതി ജീവനക്കാര്‍ക്കെതിരേ നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രം. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്‌ജി നടത്തിയ അന്വേഷണമായതിനാലാണിത്. സംഭത്തില്‍ എന്തു തുടര്‍നടപടി സ്വീകരിക്കണമെന്നും തീരുമാനിക്കുക ഹൈക്കോടതിയാവും. പോലീസ് അന്വേഷണം വേണോ, അതോ കുറ്റക്കാര്‍ക്കെതിരേ വകുപ്പുതല നടപടി മതിയോ തുടങ്ങിയ കാര്യങ്ങള്‍ കോടതിയാവും പരിശോധിക്കുക.
ഈ ഘട്ടത്തില്‍, കോടതി ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു അതിജീവിത ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. കോടതി ജീവനക്കാരന്‍ മെമ്മറി കാര്‍ഡ് വീട്ടില്‍ കൊണ്ടുപോയതു ഗുരുതരമായ പിഴവാണ്. കോടതി ആവശ്യത്തിനു ജഡ്‌ജിക്കു മാത്രം കാണാം. തൊണ്ടിമുതലിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്തു കൈവശം വയ്‌ക്കാമെങ്കിലും തുറന്നുനോക്കാന്‍ ജീവനക്കാരന് അധികാരമില്ല. ദൃശ്യം മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അതീവഗുരുതരമായ കുറ്റമാണ്. ഇക്കാര്യത്തില്‍ കോടതി എന്തുനിലപാടെടുക്കുമെന്നു കണ്ടറിയണം.
ഹാഷ്‌വാല്യുമാറ്റം ഇത്രയും ഗുരുതരമാകുമെന്നറിഞ്ഞല്ല, കോടതി ജീവനക്കാര്‍ അലക്ഷമായി കൈകാര്യംചെയ്‌തത് എന്നാണു അന്വേഷണത്തില്‍ വ്യക്‌തമായത്. ഹാഷ്‌വാല്യു എന്താണെന്നുപോലും ജീവനക്കാര്‍ക്ക് അറിവുണ്ടായിരുന്നില്ല. കുറ്റകൃത്യത്തിന്റെ ആഴം വ്യക്‌തമായി പരിശോധിക്കണമെന്നു പ്രോസിക്യൂഷനും അതിജീവിതയും ആവശ്യപ്പെട്ടാല്‍, ഹൈക്കോടതി നടപടികളിലേക്കു നീങ്ങാനാണു സാധ്യത. താന്‍ മെമ്മറി കാര്‍ഡ് വീട്ടില്‍കൊണ്ടുപോയതു ജഡ്‌ജി പറഞ്ഞിട്ടാണെന്നാണു കോടതി ജീവനക്കാരന്‍ മൊഴി നല്‍കിയത്. തൊണ്ടിമുതല്‍ സീല്‍ചെയ്‌ത് ക്ലര്‍ക്കിന്റെ കൈവശമോ സേഫ് കസ്‌റ്റഡി ലോക്കറിലോ ഗവ. ട്രഷറിയിലോ ആണു സൂക്ഷിക്കേണ്ടത്. ജഡ്‌ജി ജീവനക്കാരന്റെ വീട്ടില്‍ കൊടുത്തു വിടുന്ന രീതിയില്ല. 2018 ഡിസംബറിലാണു മെമ്മറികാര്‍ഡ് അനധികൃത പരിശോധന നടന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജിയുടെ അന്വേഷണറിപ്പോര്‍ട്ടിലെ മൊഴികള്‍ അതിജീവിതയ്‌ക്കു നല്‍കാന്‍ ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
/loading-logo.jpg
No comments:
Post a Comment