തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണങ്ങള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ചീഞ്ഞുനാറി രാഷ്‌ട്രീയ കേരളം. രാഷ്‌ട്രീയ, ജനകീയ വിഷയങ്ങള്‍ വിട്ട് വ്യക്‌തിപരമായ അധിക്ഷേപങ്ങളും സാമ്പത്തിക ആരോപണങ്ങളും മുന്നിലെത്തി.
രാഹുല്‍ ഗാന്ധിക്കെതിരായ പി.വി. അന്‍വറിന്റെ അധിക്ഷേപവും ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങളും ഇവയോടുള്ള പ്രതികരണങ്ങളും മറ്റുമായി പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെ വിഷയങ്ങള്‍.
പി.വി. അന്‍വറിന്റെ പ്രസ്‌താവന ശക്‌തമായി ഉപയോഗിക്കാനാണു കോണ്‍ഗ്രസിന്റെ നീക്കം. തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിക്കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. ഇനിയുള്ള മണിക്കൂറുകളില്‍ ഇത് ബ്രഹ്‌മാസ്‌ത്രമായി ഉപയോഗിക്കാനാണ് അവരുടെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍പോരു നടന്നപ്പോള്‍ മുഖ്യമന്ത്രി നടത്തിയ ചില പരാമര്‍ശങ്ങളെ ഇത്തരത്തില്‍ തിരിച്ചുവിടാന്‍ നോക്കിയെങ്കിലും ഫലവത്തായിരുന്നില്ല. അതേസമയം ഈ പ്രസ്‌താവന ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണു കോണ്‍ഗ്രസ്.
അന്‍വറിന്റെ പ്രസ്‌താവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരോക്ഷമായി ന്യായീകരിച്ചെങ്കിലും അനവസരത്തിലാണ് പ്രസ്‌താവനയെന്ന അഭിപ്രായം സി.പി.എമ്മിനുള്ളിലുണ്ട്.
അതിനിടെ, കേരളത്തിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് പുതിയ പ്രാദേശികപാര്‍ട്ടിയുണ്ടാക്കി എന്‍.ഡി.എയുടെ ഭാഗമാകാനായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അത് തുടരുമെന്നും മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ അസം മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ഡോ: ഹിമന്ദ് ബിശ്വ ശര്‍മ്മ അവകാശപ്പെട്ടു. എല്‍.ഡി.എഫിന് അപ്രതീക്ഷിതമായി വീണുകിട്ടിയ പ്രചാരണ ആയുധമായി ശര്‍മ്മയുടെ പ്രസ്‌താവന.
ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങളും വിവാദമായിരിക്കുകയാണ്. കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശത്തില്‍നിന്നും മോദി പിന്നോട്ടുപോയിട്ടില്ലെന്നു മാത്രമല്ല, അത് ഇന്നലെ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്‌തു. ഇതിനെതിരേ ഇന്നലെയും വിവിധ നേതാക്കള്‍ ശക്‌തമായി രംഗത്തുവന്നിട്ടുണ്ട്.
/loading-logo.jpg
No comments:
Post a Comment