സിനിമകളുടെ അമിത ബഡ്ജറ്റ് സംബന്ധിച്ചും താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി നിര്‍മാതാവ് വേണു കുന്നപ്പിളളി. സിനിമകളെ സാമ്പത്തികമായി നഷ്ടത്തിലാക്കുന്ന സംവിധായകരും നടന്മാരും വീണ്ടും സിനിമകള്‍ ചെയ്യുകയാണ്. അത്തരം സംവിധായകര്‍ക്കും താരങ്ങള്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ സംഘടനയ്ക്ക് സാധിക്കില്ലേ എന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ചോദിച്ചു. മാമാങ്കം, 2018 , രേഖാചിത്രം തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് വേണു കുന്നപ്പിളളി.
ചില കൊടൂര ചിന്തകള്‍: സിനിമയുടെ ജയപരാജയങ്ങളെ കുറിച്ചും, നഷ്ട ലാഭങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകളുമായി മുന്നോട്ടുപോകുന്ന സമയമാണിത്. സിനിമാ അസോസിയേഷന്‍ ഏതാനും ദിവസം മുന്നേ പുറത്തുവിട്ട ആധികാരികമായ വിവരങ്ങള്‍, ആശ്ചര്യജനകവും, ഞെട്ടിക്കുന്നതുമാണ്. വര്‍ഷങ്ങളായി നഷ്ടത്തിലോടുന്ന മലയാള സിനിമാ വ്യവസായിരത്തിലേക്ക് അറിഞ്ഞും, അറിയാതെയും വീണ്ടും വീണ്ടും നിര്‍മാതാക്കള്‍ എത്തിക്കൊണ്ടേയിരിക്കുന്നു. എന്തായിരിക്കാമിതിന് കാരണം? യാതൊരു നീതീകരണവുമില്ലാത്ത രീതിയില്‍ സിനിമയുടെ ചിലവുകള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു.
ഒരു സിനിമയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഏകപക്ഷീയമായി ഏറ്റെടുക്കുന്നു നായകനടന്മാര്‍, പരാജയത്തില്‍ ഞാനൊന്നും അറിഞ്ഞില്ലേ, ഞാനീ നാട്ടുകാരനല്ല എന്ന രീതിയില്‍ അടുത്ത സിനിമയിലേക്ക് വീണ്ടും ശമ്പളം കൂട്ടി ഓടിമറയുന്നു. ഇല്ലാക്കഥകള്‍ പറഞ്ഞ് നിര്‍മാതാവിനെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനോ എഴുത്തുകാരനോ, കബളിപ്പിക്കപ്പെട്ട പാവപ്പെട്ട പ്രൊഡ്യൂസറെ ദുരിതത്തിലേക്ക് തള്ളിവിട്ട്, അടുത്ത സിനിമയുടെ പുറകേ പോകുന്നു. കഴിഞ്ഞ ദുരന്ത സിനിമയുടെ ഇല്ലാത്ത ലാഭ കഥകള്‍ പറഞ്ഞ്, പുതിയൊരാള്‍ക്ക് വേണ്ടിയുള്ള വേട്ടയാരംഭിക്കുന്നു. സ്വന്തം കീശയില്‍ കാശ് കിടക്കുമ്പോള്‍ സ്വതന്ത്രമായി എന്തു തീരുമാനമെടുക്കാനും നിര്‍മാതാവിന് അവസരമുണ്ട്.
ആ അവസരം നഷ്ടപ്പെടുത്തി പിന്നെ ദുഃഖിച്ചിട്ട് എന്തുകാര്യം. ദുരന്ത സിനിമകള്‍ ഏറെയും സമ്മാനിക്കുന്ന യുവകുമാരന്മാര്‍ എത്ര ശമ്പളം വേണമെങ്കിലും ചോദിച്ചോട്ടെ. അവര്‍ വന്നു തട്ടിപ്പറിച്ചു കൊണ്ടുപോകുന്നില്ലല്ലോ ? കൊടുക്കാന്‍ പറ്റാത്ത ശമ്പളം കൊടുക്കാതിരിക്കുക, സിമ്പിള്‍! സിനിമയില്‍ ജൂനിയറായ ആര്‍ട്ടിസ്റ്റുകളും, പിന്നണി പ്രവര്‍ത്തകരും അധ്വാനത്തിന് ആനുപാതികമല്ലാത്ത ചെറിയ ശമ്പളം കൈപ്പറ്റുമ്പോള്‍, ഒരു നീതീകരണവുമില്ലാതെ ഭൂരിഭാഗവും കൈക്കലാക്കുന്നത് മേല്‍പ്പറഞ്ഞ ആളുകളാണ്. ഇല്ലാക്കഥകള്‍ പറഞ്ഞൊരു സിനിമ തുടങ്ങിയിട്ട് പിന്നെ നെറികേടിന്റെ നേര്‍ചിത്രമാണ് പലപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.
ബഡ്ജറ്റിന്റെ പത്തു പതിനഞ്ചു ശതമാനം ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്.. എന്നാല്‍ 100, 300 ശതമാനം വരെ ചെലവ് കേറുമ്പോഴും സന്തോഷവാനായി ഒരു കൂസലുമില്ലാതെയിരിക്കുന്ന സംവിധായകനെ എന്തു പറയാനാണ്? ഇവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനോ, അല്ലെങ്കില്‍ പുതിയതായി വരുന്ന നിര്‍മാതാക്കളോട് ഇവരുടെ വീരഗാഥകള്‍ പറഞ്ഞുകൊടുക്കാനോ അസോസിയേഷനുകള്‍ക്ക് സാധിക്കില്ലേ?
കൊടൂര നഷ്ടം വരുത്തിയ സിനിമകളുടെ നായകനും, സംവിധായകനുമെല്ലാം വീണ്ടും വീണ്ടും അതിലും വലിയ സിനിമകള്‍ ചെയ്യുന്നത് കാണുമ്പോള്‍ സത്യത്തില്‍ 'അമ്മേമ്മേ' എന്ന് വിളിച്ചു പോകുന്നു. എത്ര നഷ്ടമായാലും നിര്‍മാതാവിനെ കൊന്നു കൊല വിളിച്ചാണ് ഇവര്‍ മുന്നോട്ടു പോകുന്നത്. സിനിമ തുടങ്ങിയാല്‍ പിന്നെ ഇവരുടെ ചെലവുകള്‍ക്ക് പരിധികളില്ല. ഒരുമാതിരി ദത്തെടുത്ത പോലെയാണ് പിന്നത്തെ കാര്യങ്ങള്‍. ബിസിനസ് ക്ലാസില്‍ നിന്ന് ഫസ്റ്റ് ക്ലാസിലേക്കും, തരം കിട്ടിയാല്‍ പൈലറ്റിന്റെ സൈഡില്‍ പോലും ഇരിക്കാനവര്‍ ആവശ്യപെട്ടേക്കാം. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സ്യൂട്ട്‌റൂം, ഏറ്റവും മുന്തിയ കാറുകളും ഫൈവ് സ്റ്റാര്‍ ഭക്ഷണവുമെല്ലാം ഇവരുടെ ചെറിയ ആവശ്യങ്ങള്‍ മാത്രം...
സിനിമയെടുക്കാന്‍ വരുന്ന നിര്‍മാതാക്കള്‍ അത് തുടങ്ങുന്നതിനു മുന്നേ, കണ്ണീച്ചോരയില്ലാത്ത ഇതുപോലുള്ളവരെ പറ്റി ഒരു ചെറിയ അന്വേഷണം നടത്തിയാല്‍ നഷ്ട സ്വര്‍ഗത്തിലേക്കുള്ള പോക്ക് കുറക്കാനാകുമെന്നാണ് തോന്നുന്നത്. മലയാള സിനിമയുടെ നഷ്ടക്കണക്കുകള്‍ പറഞ്ഞ് പരിതപിക്കുമ്പോള്‍, കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും ഈ തോന്ന്യവാസങ്ങള്‍ക്ക് കുടപിടിക്കുന്നത്. സ്വന്തം താല്പര്യങ്ങള്‍ക്കൊപ്പം, സിനിമാ വ്യവസായത്തിന്റെ ഉന്നമനത്തിനുമിവര്‍ പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ? വേണു കുന്നപ്പിളളി കുറിച്ചു.
/loading-logo.jpg
No comments:
Post a Comment