പത്തനംതിട്ട: ലഡാക്കിലെ മഞ്ഞുമലയില്‍ വിമാനം തകര്‍ന്നു മരിച്ച മലയാളിയടക്കം നാലു സൈനികരുടെ മൃതദേഹം 56 വര്‍ഷത്തിനുശേഷം കണ്ടെത്തി. ഇലന്തൂര്‍ ഒടാലില്‍ ഒ.എം. തോമസിന്റെ മകന്‍ തോമസ് ചെറിയാന്‍ ആണ് മരിച്ച മലയാളി. ഇദ്ദേഹത്തിന്റെ അടക്കം നാലു പേരൂടെ മൃതദേഹാവശിഷ്ടങ്ങള്‍ ഹിമാചല്‍പ്രദേശിലെ രോത്താങ് പാസില്‍നിന്നാണു കണ്ടെടുത്തത്. തിരംഗ മൗണ്ടന്‍ റെസ്‌ക്യൂ ടീമും ഇന്ത്യന്‍ ആര്‍മിയുടെ ഡോഗ്ര സ്‌കൗട്ട്‌സും നടത്തിയ സംയുക്ത തെരച്ചിലിലാണു ഭൗതികാവശിഷ്ടങ്ങള്‍ ലഭിച്ചത്.
ഇ.എം.എ കോര്‍പ്‌സിലെ സി.എഫ്.എന്‍. ആയിരിക്കെ തോമസ് ചെറിയാന്‍ കൊല്ലപ്പെടുമ്പോള്‍ 21 വയസായിരുന്നു. തോമസിന്റെ മരണവിവരം ലെഫ്റ്റനന്റ് അജയ് ചൗഹാന്‍ ആറന്മുള പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. ഭൗതികശരീരം ഇലന്തൂരിലെത്തിച്ചു സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും. ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഏലിയാമ്മയാണ് തോമസ് ചെറിയാന്റെ മാതാവ്. തോമസ് തോമസ്, തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ്, പരേതനായ തോമസ് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്.
ചണ്ഡിഗഡില്‍നിന്നു ലേയിലേക്കു പോയ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-12 വിമാനം 1968 ഫെബ്രുവരി ഏഴിനു കാണാതാകുകയായിരുന്നു. 102 യാത്രക്കാരാണ് ഇരട്ടഎന്‍ജിനുള്ള ടര്‍ബോ പ്രൊപ്പല്ലര്‍ എയര്‍ ക്രാഫ്ടില്‍ ഉണ്ടായിരുന്നത്. സൈനികസേവനത്തിന്റെ ഭാഗമായി പോകുമ്പോഴാണ് വിമാനം റഡാറുകളില്‍നിന്ന് അപ്രത്യക്ഷമായത്. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലാണ് നടന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2003ല്‍ എ.ബി. വാജ്‌പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങില്‍നിന്നുള്ള പര്‍വതാരോഹകര്‍ ഇൗ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയിരുന്നു. നിരവധി പര്യവേഷണങ്ങള്‍ക്കൊടുവിലായിരുന്നു ഇത്.
2005, 06, 13, 19 വര്‍ഷങ്ങളിലും ഡോഗ്ര സ്‌കൗട്ട്‌സ് തെരച്ചില്‍ തുടര്‍ന്നിരുന്നു. 2019 വരെ അഞ്ചു പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ചന്ദ്രഭാഗ പര്‍വത പര്യവേഷക സംഘമാണ് ഇപ്പോള്‍ നാലു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്. മല്‍ഖന്‍ സിങ്, ശിപായിയായ നാരായണ്‍ സിങ് എന്നിവരുടേതാണ് തോമസ് ചെറിയാന്റേതിനൊപ്പം ലഭിച്ച രണ്ടു മൃതദേഹങ്ങള്‍. തോമസ് ചെറിയാന്‍ കൊല്ലപ്പെടുമ്പോള്‍ പത്തനംതിട്ട ജില്ല ഉണ്ടായിരുന്നില്ല. ഇലന്തൂരും പത്തനംതിട്ടയുമടക്കം കൊല്ലം ജില്ലയിലായിരുന്നു. സൈനിക രേഖകളില്‍ ഇപ്പോഴും തോമസിന്റെ വിലാസം കൊല്ലം എന്നാണ്.
/loading-logo.jpg
No comments:
Post a Comment