കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യ; വിശദമായ അന്വേഷണം, ദിവ്യയുടെ ആരോപണവും പെട്രോള്‍ പമ്പ് അനുമതിയും അന്വേഷണപരിധിയില്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, October 20, 2024

കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യ; വിശദമായ അന്വേഷണം, ദിവ്യയുടെ ആരോപണവും പെട്രോള്‍ പമ്പ് അനുമതിയും അന്വേഷണപരിധിയില്‍

തിരുവനന്തപുരം: കണ്ണൂര്‍ അഡീഷണല്‍ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ്‌ (എ.ഡി.എം) കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന്‌ റവന്യു വകുപ്പ്‌. ലാന്‍ഡ്‌ റവന്യു ജോയിന്റ്‌ കമ്മിഷണര്‍ എ. ഗീതയ്‌ക്ക് അന്വേഷണച്ചുമതല. കണ്ണൂര്‍ ജില്ലാ കലക്‌ടര്‍ അരുണ്‍ കെ. വിജയനെ മാറ്റിയാണ്‌ വകുപ്പുതല വിശദാന്വേഷണം ഗീതയെ ഏല്‍പ്പിച്ചത്‌. എ.ഡി.എമ്മിന്റെ ആത്മഹത്യയിലേക്കുനയിച്ച സംഭവപരമ്പരകള്‍ക്കൊപ്പം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ഉയര്‍ത്തിയ ആരോപണവും അന്വേഷിക്കും.

പെട്രോള്‍ പമ്പിന്‌ അനുമതി നല്‍കുന്നതിലെ നടപടിക്രമം ഉള്‍പ്പെടെ അന്വേഷണപരിധിയിലുണ്ടാകും. ആരോപണം സാധൂകരിക്കാന്‍ ദിവ്യ തെളിവു ഹാജരാക്കിയിട്ടുണ്ടോയെന്നതടക്കം പരിശോധിക്കണം. പെട്രോള്‍ പമ്പ്‌ അനുമതിക്കായി നിരാക്ഷേപ പത്രം (എന്‍.ഒ.സി) നല്‍കുന്നതിനു സാധാരണയുണ്ടാകുന്ന കാലതാമസത്തിനപ്പുറം ബോധപൂര്‍വമായ വൈകിപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്നു പ്രത്യേകം പരിശോധിക്കണം. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ കാരണം കണ്ടെത്തണം.

ബന്ധപ്പെട്ട ഫയലുകളും റിപ്പോര്‍ട്ടുകളും മറ്റു രേഖകളും പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്‌ഥയ്‌ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിക്കും. ഈ സംഭവവുമായി ബന്ധപ്പെട്ട്‌ മറ്റെന്തെങ്കിലും അന്വേഷിക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള അനുമതിയുമുണ്ടായിരിക്കുമെന്ന്‌ ഉത്തരവില്‍ വ്യക്‌തമാക്കുന്നു. റിപ്പോര്‍ട്ട്‌ എത്രയും വേഗം സമര്‍പ്പിക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളില്‍ എ.ഡി.എമ്മിന്‌ അനുകൂലമായി ജില്ലാ കലക്‌ടര്‍ അരുണ്‍ കെ. വിജയന്‍ പ്രാഥമിക റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. പിന്നാലെ കലക്‌ടര്‍ക്ക്‌ എതിരേ ആരോപണം ഉയര്‍ന്നതോടെയാണ്‌ റവന്യു മന്ത്രിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലുള്ള വകുപ്പുതല വിശദാന്വേഷണച്ചുമതല മറ്റൊരാളെ ഏല്‍പ്പിച്ചത്‌.

കലക്‌ടറുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു

കണ്ണൂര്‍: എ.ഡി.എമ്മിന്റെ മരണത്തിലെ വസ്‌തുതാന്വേഷണത്തിന്റെ ഭാഗമായി ലാന്‍ഡ്‌ റവന്യു ജോയിന്റ്‌ കമ്മിഷണര്‍ എ. ഗീത കണ്ണൂര്‍ കലക്‌ടറേറ്റിലെത്തി മൊഴി രേഖപ്പെടുത്തി. ജില്ലാ കലക്‌ടര്‍ അരുണ്‍ കെ. വിജയന്‍, യാത്രയയപ്പ്‌ യോഗത്തില്‍ പങ്കെടുത്ത രണ്ട്‌ ഡെപ്യൂട്ടി കളക്‌ടര്‍മാര്‍, റവന്യു ജീവനക്കാര്‍, സ്‌റ്റാഫ്‌ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ മൊഴിയാണെടുത്തത്‌. നവീന്‍ ബാബുവിന്‌ അനുകൂലമായ മൊഴിയാണ്‌ റവന്യു ജീവനക്കാര്‍ നല്‍കിയത്‌.

യാത്രയയപ്പ്‌ സമ്മേളനത്തിന്റെ സംഘാടകനല്ലാത്തതിനാല്‍ ചടങ്ങിലേക്ക്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെ ക്ഷണിക്കേണ്ട ആവശ്യം തനിക്കില്ലെന്നു ജില്ലാ കലക്‌ടര്‍ അരുണ്‍ കെ.വിജയന്‍ പിന്നീട്‌ മാധ്യമങ്ങളോടു പറഞ്ഞു. ജാമ്യാപേക്ഷയില്‍ പി.പി. ദിവ്യ വ്യക്‌തമാക്കിയ കാര്യങ്ങള്‍ക്ക്‌ കടകവിരുദ്ധമാണിതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages