തിരുവനന്തപുരം: നഷ്‌ടം നികത്തി കരകയറുകയാണെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കെ.എസ്.ആര്‍.ടി.സി. വെള്ളാനയായി തുടരുന്നുവെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി). തുടര്‍ച്ചയായി നഷ്‌ടം വരുത്തുന്ന പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ ആദ്യസ്‌ഥാനത്തു കെ.എസ്.ആര്‍.ടി.സിയാണെന്നും വിമര്‍ശനം.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അവസാനദിവസം മേശപ്പുറത്തുവച്ച 2023 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ സി.എ.ജി. റിപ്പോര്‍ട്ടിലാണു പരാമര്‍ശം. 2023 സെപ്‌റ്റംബര്‍ 30 വരെ സമര്‍പ്പിച്ച പൂര്‍ത്തീകരിച്ച കണക്കനുസരിച്ച് ഒരു സ്‌റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 66 പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്ക് 1,873.89 കോടി രൂപയുടെ നഷ്‌ടമുണ്ടായിട്ടുണ്ട്. എന്നാല്‍ 2020-21 മുതല്‍ 2021-22ല്‍ ഒഴികെ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സഞ്ചിതനഷ്‌ടം കുറഞ്ഞിട്ടുണ്ട്. പൊതുവില്‍ പൊതുമേഖലയുടെ പ്രവര്‍ത്തനം നല്ലനിലയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
2023-ല്‍ നഷ്‌ടമുണ്ടായ 66 പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ വലിയ ബാധ്യതയുണ്ടാക്കിയത് കെ.എസ്.ആര്‍.ടി.സിയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുമാണ്. 1,113.99 കോടിരൂപയുടെ നഷ്‌ടമാണ് ഇവ രണ്ടും ചേര്‍ന്നു വരുത്തിയിരിക്കുന്നത്. നഷ്‌ടം രേഖപ്പെടുത്തിയ 54 സ്‌ഥാപനങ്ങളില്‍ 2023 മാര്‍ച്ച് 31 ന് സംസ്‌ഥാന സര്‍ക്കാര്‍ ഓഹരി മൂലധനമായി 3,546.30 കോടിയുടെ നിക്ഷേപവും നടത്തി.
ഈ കാലയളവില്‍ സംസ്‌ഥാനത്തെ 58 പൊതുമേഖലാ സ്‌ഥാപനങ്ങള്‍ 1,368.72 കോടി രൂപയുടെ ലാഭം നേടി. 2022 സെപ്‌റ്റംബര്‍ 30 ന് അവസാനിച്ച കാലയളവില്‍ 55 പൊതുമേഖലാ സ്‌ഥാപനങ്ങള്‍ നേടിയ 654.99 കോടി രൂപയുടെ ലാഭത്തിന്റെ ഇരട്ടിയാണിത്. ഇതുമൂലം സര്‍ക്കാരിന് പൊതുമേഖലാ സ്‌ഥാപനങ്ങള്‍ നല്‍കുന്ന അറ്റ ആസ്‌തികളില്‍നിന്നുള്ള വരുമാനം 2021-22ലെ 10.32 ശതമാനത്തില്‍നിന്ന് 32.37 ശതമാനമായി വര്‍ധിച്ചു.
നഷ്‌ടം നേരിടാനുണ്ടായ കാരണങ്ങള്‍ വിശകലനം ചെയ്‌ത് സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമവും ലാഭകരവുമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നു സി.എ.ജി. ശിപാര്‍ശചെയ്യുന്നു.
/loading-logo.jpg
No comments:
Post a Comment