കൊച്ചി: ഏഴു വര്‍ഷം മുമ്പ് കൊച്ചി പുറംകടലില്‍ മത്സ്യബന്ധനബോട്ടില്‍ ചരക്കു കപ്പലിടിച്ച് മൂന്നു പേര്‍ മരിച്ച കേസില്‍ പനാമ കപ്പലിന്റെ സെക്കന്‍ഡ് ഓഫീസറോട് ഹാജരാകാന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഗ്രീക്ക് പൗരനായ ഗലാനോസ് അത്താനാസിയോസിനോടാണ് അടുത്ത മാസം ഒന്നിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്.
ഡല്‍ഹിയിലെ ഗ്രീക്ക് എംബസി വഴി വിവരം കൈമാറാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹാജരാകാന്‍ ഒരു മാസം സമയം അനുവദിക്കണമെന്ന അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുത്തരവ്. 2017-ലാണ് കൊച്ചിയില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ 14 തൊഴിലാളികള്‍ സഞ്ചരിച്ച കാര്‍മ്മല്‍ മാതാ എന്ന ബോട്ടിനെ അംബര്‍ എന്ന കപ്പല്‍ ഇടിച്ചു തെറിപ്പിച്ചത്.
മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു. നിര്‍ത്താതെ പോയ കപ്പലിനെ കോസ്റ്റ് ഗാര്‍ഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ക്യാപ്റ്റന്‍ ജോര്‍ജിയ ഇയോണി ഉള്‍പ്പെടെയുള്ളവര്‍ റിമാന്റിലായി. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവരെ ഗ്രീക്ക് എംബസി ഡപ്യൂട്ടി കമ്മിഷണറുടെ ഉറപ്പിന്മേല്‍ രാജ്യം വിടാന്‍ അനുവദിക്കുകയായിരുന്നു. അതിനിടെ ഒന്നാം പ്രതിയായ ക്യാപ്റ്റന്‍ ഇയോണി മരിച്ചെന്ന സ്ഥിരീകരിക്കാത്ത വിവരം വിചാരണ നടപടികള്‍ ദുഷ്‌കരമാക്കി. രണ്ടാം പ്രതി ഗലാനോസ് അത്തനാസിയോസിനെ കാണാനില്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കും മറ്റുമുള്ള നഷ്ടപരിഹാര നടപടികളും മുടങ്ങി. അപകടത്തെപ്പറ്റി എന്‍.ഐ.എ. അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കെയാണ് വിചാരണ പോലും നേരിടാതെ പ്രതികള്‍ രാജ്യംവിട്ടത്. നയതന്ത്ര വിഷയമായിട്ടും പ്രോസിക്യൂഷന്‍ വേണ്ടത്ര താല്‍പര്യം കാണിക്കാത്ത കേസിനാണ് ഇപ്പോള്‍ പുനര്‍ജീവന്‍ വച്ചത്.
ഇടിച്ച കപ്പലില്‍ എന്തെല്ലാമാണ് ഉണ്ടായിരുന്നതെന്ന് പരിശോധിക്കാന്‍ കൊച്ചി തുറമുഖത്ത് കപ്പല്‍ അടുപ്പിക്കാതെ തുറമുഖ അധികൃതര്‍ സാങ്കേതികത്വം പറഞ്ഞ് മടക്കിയതും വിവാദമായിരുന്നു. രണ്ടാം പ്രതി എവിടെയായിരുന്നാലും നവംബര്‍ ഒന്നിന് കൊച്ചി കോടതിയില്‍ ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാവുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കപ്പല്‍ അപകടക്കേസുകള്‍ അനന്തമായി നീണ്ടുപോകുന്നത് ഇരകളോടുള്ള കടുത്ത അനീതിയാണെന്ന് അവരുടെ അഭിഭാഷകനായ യാഷ് തോമസ് മാന്നുള്ളി ചൂണ്ടിക്കാട്ടി.
/loading-logo.jpg
No comments:
Post a Comment