തിരുവനന്തപുരം: പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് കെട്ടിട നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അകലെയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി). തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നു മാത്രമല്ല, കോവിഡ് കാലത്തടക്കം ബോര്‍ഡില്‍ ക്രമക്കേട് വ്യാപകമാണെന്നും വിമര്‍ശനം.
2024-ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്ഷേമനിധി ബോര്‍ഡിനെതിരായ സി.എ.ജിയുടെ ഗുരുതര കണ്ടെത്തലുകള്‍. കോവിഡ് കാലത്ത് അംഗങ്ങള്‍ക്ക് ലഭ്യമാക്കിയ സഹായത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതും സെസ്‌പിരിവ് കാര്യക്ഷമമാക്കാത്തതും പല ആനുകൂല്യങ്ങളുടെയും വിതരണത്തിന് തടസമായി.
ഫണ്ട് അപര്യാപ്‌തമൂലം പെന്‍ഷന്‍, വിവാഹധനസഹായം, ചികിത്സാസഹായം, മാരകരോഗ ചികിത്സാസഹായം, പ്രസവാനുകൂല്യം, മരണാനന്തര ധനസഹായം, സ്‌കോളര്‍ഷിപ്പുകള്‍, ക്യാഷ് അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കുള്ള അപേക്ഷകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയാണെന്നും സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്. സംസ്‌ഥാന കെട്ടിടനിര്‍മാണ ബോര്‍ഡിന്റെ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് ഗുണഭോക്‌താക്കളുടെ എണ്ണമോ ചെലവുകളോ നിരീക്ഷിക്കാന്‍ കേന്ദ്രീകൃത സംവിധാനമില്ലെന്ന് സി.എ.ജി. കുറ്റപ്പെടുത്തുന്നു.
സംസ്‌ഥാന ഓഫീസില്‍ കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതിനാല്‍ ജില്ലാ ഓഫീസുകളില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ജില്ലാതല പദ്ധതികള്‍ക്കുള്ള ഫണ്ട് നിര്‍ണയിക്കുന്നത്. കോവിഡ്‌കാലത്തെ ലോക്‌ഡൗണ്‍ മൂലമുണ്ടായ ബുദ്ധിമുട്ട് മറികടക്കാന്‍ ഗുണഭോക്‌താക്കള്‍ക്ക് വ്യവസ്‌ഥകള്‍ക്കനുസൃതമായി ബോര്‍ഡ് 1,000 രൂപ വീതം സാമ്പത്തികസഹായം അനുവദിച്ചിരുന്നു.
കൂടാതെ കോവിഡ്‌ബാധിതരായ അംഗങ്ങള്‍ക്ക് 2021 ജനുവരി മുതല്‍ 2,000 രൂപ വീതം നല്‍കാനും തീരുമാനിച്ചു. ഗുണഭോക്‌താക്കളുടെ സമഗ്ര ഡേറ്റാ ബേസ് ബോര്‍ഡിന്റെ പക്കലുണ്ടായിരുന്നില്ല. ഇതോടെ അര്‍ഹതയ്‌ക്കുള്ള വ്യവസ്‌ഥകള്‍ ലംഘിച്ച് അനര്‍ഹര്‍ ഉള്‍പ്പെടെ എല്ലാ ഗുണഭോക്‌താക്കള്‍ക്കും ആനുകൂല്യം വിതരണം ചെയ്യുന്ന നിലയുണ്ടായി. ഇതിനു പുറമെ പദ്ധതി സര്‍ക്കാര്‍ അവസാനിപ്പിച്ചശേഷവും ഇരട്ടിയോളം തുക ബോര്‍ഡ് തിരിച്ചടച്ചതായും ഉദാഹരണസഹിതം റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ജില്ലാ ഓഫീസര്‍മാരാണ് ഇക്കാര്യത്തില്‍ വലിയ വീഴ്‌ച വരുത്തിയത്. ഗുണഭോക്‌താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉറപ്പുവരുത്തേണ്ടത് ജില്ലാ ഓഫീസര്‍മാരുടെ ഉത്തരവാദിത്വമായിരുന്നു. ഇതില്‍ പാളിച്ച വന്നതോടെ ലക്ഷക്കണക്കിന് അപേക്ഷകര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെട്ടു. ചില കേസുകളില്‍ രണ്ടു വ്യത്യസ്‌ത ഗുണഭോക്‌താക്കള്‍ക്കുള്ള ആനുകൂല്യം ഒരു അക്കൗണ്ട് നമ്പറില്‍ അയച്ചുകൊടുത്തു. എറണാകുളം ജില്ലയില്‍ മാത്രം ഇത്തരത്തില്‍ 1.82 ലക്ഷം രൂപയുടെ ക്രമരഹിത ഇടപാട് നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
നിര്‍മാണ തൊഴിലാളികള്‍ക്കിടയിലുള്ള പരിമിതമായ അവബോധം രജിസ്‌ട്രേഷനുകള്‍ കുറയാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടിലുണ്ട്. സെസ് പിരിക്കുന്നതിലും തൊഴിലിടങ്ങളില്‍ സുരക്ഷാചട്ടങ്ങള്‍ പാലിക്കുന്നതിലും ഉള്‍പ്പെടെ തൊഴില്‍വകുപ്പ് പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
/loading-logo.jpg
No comments:
Post a Comment