കൊച്ചി/തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. ഇപ്പോള്‍ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണു അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനമെടുത്തത്. അണക്കെട്ടില്‍ സമഗ്രമായ സുരക്ഷാപരിശോധന നടത്താനാണു യോഗത്തില്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.
വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി, കേരളം നിര്‍ദേശിക്കുന്ന അജണ്ട കൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ പരിശോധിക്കും. 13 വര്‍ഷത്തിനു ശേഷമാണു മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധന നടത്തുന്നത്. അഞ്ചംഗ മേല്‍നോട്ട സമിതിയില്‍ ഇരു സംസ്ഥാനങ്ങളുടെയും രണ്ടംഗങ്ങള്‍ വീതമുണ്ട്.
കേന്ദ്ര ജലകമ്മിഷന്‍ ചീഫ് എന്‍ജിനിയറാണ് അധ്യക്ഷന്‍. മേല്‍നോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണു ഇന്നലെ ന്യൂഡല്‍ഹിയിലെ കേന്ദ്ര ജല കമ്മിഷന്‍ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി 2011-ലാണ് ഇതിനുമുമ്പു വിശദ പരിശോധന നടത്തിയത്. പ്രധാന ഡാമുകളില്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ സുരക്ഷാ പരിശോധന ആവശ്യമാണെന്നു കേന്ദ്ര ജല കമ്മിഷന്റെ സുരക്ഷാ പുസ്തകത്തില്‍ വ്യവസ്ഥയുണ്ട്.
കേരളത്തിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്നു ഡോ. ജോ ജോസഫ് നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍, 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം സുരക്ഷാ പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. അറ്റകുറ്റപണി മതിയെന്നും സുരക്ഷാ പരിശോധന വേണ്ടെന്ന നിലപാടായിരുന്നു തമിഴ്‌നാടിന്റേത്.
കേരളത്തെ പ്രതിനിധികരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ബി. അശോക്, ഐ.ഡി.ആര്‍.ബി. ചീഫ് എന്‍ജിനീയര്‍ (അന്തര്‍സംസ്ഥാന നദീജലം ) പ്രീയേഷ് ആര്‍., എന്നിവരും തമിഴ്‌നാടിനെ പ്രതിനിധികരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ: കെ. മണിവാസന്‍, കാവേരി ടെക്‌നിക്കല്‍ സെല്‍ ചെയര്‍മാന്‍ ആര്‍. സുബ്രമണ്യന്‍ എന്നിവരുമാണു യോഗത്തില്‍ പങ്കെടുത്തത്.
/loading-logo.jpg
No comments:
Post a Comment