യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ പൊട്ടിത്തെറിയാണ് ഉപതെരഞ്ഞെടുപ്പില്‍ പാലക്കാടിനെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. ബി.ജെ.പിക്കു ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസുകാരനെ ഇറക്കിയുള്ള ഇടതുപോരാട്ടം കൂടിയായതോടെ ത്രികോണ മത്സരമായി. എന്നാല്‍, സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മുന്നണികളിലുള്ള മുറുമുറുപ്പ് അടിയൊഴുക്കാകുമോ എന്ന ആശങ്ക ബാക്കിനില്‍ക്കുന്നു.
ഷാഫിയായും രാഹുലായും
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കി പാലക്കാട് നിലനിര്‍ത്താനുള്ള യു.ഡി.എഫ്. നീക്കത്തിനെതിരേയാണ് കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്ന ഡോ.പി. സരിന്‍ പരസ്യമായി രംഗത്തെത്തിയത്. ഇടതുപക്ഷത്തുനിന്നു പിടിച്ചെടുത്തു നിലനിര്‍ത്തിപ്പോന്ന പാലക്കാട് വിട്ട് വടകരയിലേക്കു പോകേണ്ടിവന്ന ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുല്‍ എന്ന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തിയത്. നേതൃത്വം തിരുത്തണമെന്ന ആവശ്യം വിലപ്പോവാതെ വന്നതോടെ സരിന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി.
സരിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബും മറ്റു മൂന്നു പേരും പാര്‍ട്ടിവിട്ടു. ഷാനിബും നേതൃത്വത്തിനെതിരേ പരസ്യപ്രതികരണം നടത്തി. പാലക്കാട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ, ഒതുക്കലിന്റെ ഭാഗമായി നേരത്തെ നടപടി നേരിട്ട ഐ ഗ്രൂപ്പിലെ ചിലരെ തിരികെ കൊണ്ടുവന്നു സ്ഥിതിഗതികള്‍ തണുപ്പിക്കാനും നേതൃത്വം ശ്രമിക്കുന്നുണ്ട്. വടകരയിലേക്കു മാറിയിട്ടും പാലക്കാട് ജില്ലയിലെ കാര്യങ്ങളില്‍ ഷാഫിക്കു മുന്‍തൂക്കം നല്‍കുന്നതിനോട് അതൃപ്തിയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. പത്മജ വിഷയത്തിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിവാദ പരാമര്‍ശവും ചര്‍ച്ചയാണ്.
ആര്‍.എസ്.എസ്. ആശ്രയം
ഹാട്രിക് വിജയം നേടിയെങ്കിലും അവസാന മത്സരത്തില്‍ ഷാഫിയെ വിറപ്പിക്കാനായതിന്റെ ആത്മവിശ്വാസമാണു ബി.ജെ.പി. പാളയത്തില്‍. പക്ഷേ, അവിടെയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ചിലര്‍ക്കു മുറുമുറുപ്പുണ്ട്. ശോഭാ സുരേന്ദ്രനെ വരവേല്‍ക്കുന്ന ഒരു ബോര്‍ഡും നഗരത്തില്‍ ഉയര്‍ന്നിരുന്നു. പാലക്കാട് നഗരസഭ ഭരണത്തെച്ചൊല്ലിയുള്ള ചില അസ്വാരസ്യങ്ങളും സ്വാധീനമേഖലയിലെ വോട്ട് കുറയ്ക്കുമോയെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതേസമയം, ആര്‍.എസ്.എസ്. ഇടപെട്ട് ഇക്കാര്യങ്ങളിലെല്ലാം പരിഹാരമുണ്ടാക്കിയെന്നാണു പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്.
എല്ലാം പെട്ടെന്ന്; അംഗീകരിക്കാന്‍ കഴിയുന്നില്ല
സീറ്റ് കിട്ടാതെ കോണ്‍ഗ്രസ് വിട്ടയാളെ സ്വീകരിച്ച് മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചതിനോട് ഇടതുപക്ഷ അണികള്‍ക്കു പൂര്‍ണ തൃപ്തിയില്ലെന്നാണ് വിവരം. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അടച്ചാക്ഷേപിച്ചിരുന്നയാളെ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് അംഗീകരിക്കേണ്ടിവരുന്നതില്‍ താഴേത്തട്ടില്‍ അസ്വസ്ഥതയുണ്ട്. പാര്‍ട്ടി ചിഹ്‌നംകൂടി ഇല്ലാതെ വരുന്നതും ആശങ്ക കൂട്ടുന്നു.
/loading-logo.jpg
No comments:
Post a Comment